Saturday, December 3, 2011

ശുദ്ധമാകട്ടെ നാടും നമ്മളും..


അറ്റന്‍ഡര്‍ ചിക്കന്‍പോക്‌സു പിടിച്ചു കിടപ്പിലായതോടെ ആ ഓഫീസിലെ കാര്യങ്ങളാകെ തകിടം മറിഞ്ഞു. ഫലയലുകള്‍ ഒരു ടേബിളില്‍ നിന്നും മറ്റൊരു ടേബിളിലേക്കു നീങ്ങിയില്ല. ആവശ്യക്കാര്‍ പരാതിയും ബഹളവുമായി. കൃത്യസമയത്തു ചായയോ വെള്ളമോ കിട്ടാതെ ഓഫീസര്‍മാര്‍ വലഞ്ഞു. അടിക്കാതെയും തൂക്കാതെയും മുറികളാകെ അലങ്കോലമായി.. വേസ്റ്റ് ബിന്നുകളില്‍ കടലാസും ചപ്പുചവറുകളും നിറഞ്ഞു. ഡൈനിംങ് ടേബിളില്‍ ഈച്ചയും ഉറുമ്പും പെരുകി. രാവിലെ ഓഫീസ് തുറക്കുമ്പോള്‍ ഫയലുകളില്‍നിന്നും എലികള്‍ പുറത്തുചാടി. ടോയ്‌ലറ്റില്‍നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. അങ്ങിനെ സഹിക്കവയ്യാത്ത ഒരു നൂറായിരം പ്രശ്‌നങ്ങള്‍...


ചിക്കന്‍പോക്‌സു പിടിച്ചയാള്‍ക്കു പകരമായി ഒരാളെ നിയമിക്കണമെങ്കില്‍ ഹെഡ് ഓഫീസില്‍നിന്നുള്ള അനുമതി വേണം. അതിന്
ചുരുങ്ങിയത് രണ്ടുമാസത്തെയെങ്കിലും പേപ്പര്‍ജോലികള്‍ വേണ്ടിവരും. താല്‍ക്കാലികമായി ആരെയെങ്കിലും നിയമിക്കാമെന്നു വെച്ചാല്‍ ഒരാളെയും കിട്ടാനുമില്ല. ഒന്നുരണ്ടുപേര്‍ വന്നെങ്കിലും ശമ്പളമായി ചോദിച്ചതാകട്ടെ ഒരു വലിയ തുകയും. ഇപ്പോഴാണ് ആ പാവം അറ്റന്‍ഡറുടെ വില മനസ്സിലായത്. നിന്നുതിരിയാന്‍ നേരമില്ലാതെ എന്തുമാത്രം ജോലിയായിരുന്നു അയാള്‍ക്കിവിടെ ചെയ്തുതീര്‍ക്കേണ്ടിയിരുന്നത് ?!

ഒരാഴ്ചകൂടി അങ്ങനെപോയി. അപ്പോഴേക്കും ഓഫീസിലെ സ്ഥിതിഗതികള്‍ ഗുരുതരമായി. ഒടുവില്‍ മറ്റു പോംവഴികളില്ലായെന്നപ്പോള്‍ സൂപ്രണ്ട് കല്‍പ്പിച്ചു, മാനഭിമാനങ്ങള്‍ വെടിഞ്ഞ് എല്ലാവരും അവരവരുടെ സീറ്റുകളും മുറികളുമൊക്കെ വൃത്തിയാക്കുക. അന്ന് ഉച്ചയ്ക്കു ശേഷം എല്ലാവരും ചേര്‍ന്ന് അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വലിപ്പച്ചെറുപ്പമില്ലാതെ സൂപ്രണ്ടും സെക്ഷന്‍ ഓഫീസറും, മാനേജറും, ക്ലാര്‍ക്കുമൊക്കെ ചൂലും വെള്ളവും ബക്കറ്റുമൊക്കെയായി ഒരടിയന്തിര വൃത്തിയാക്കല്‍ യജ്ഞംതന്നെ.

എല്ലാവരും കൂടിചേര്‍ന്ന് ഒന്നുരണ്ടു മണിക്കൂര്‍ നേരത്തെ അദ്ധ്വാനംകൊണ്ട് ഓഫീസും പരിസരവും വൃത്തിയായി. അവിശ്വസനീയം തന്നെ.
എല്ലായിടവും ക്ലീന്‍. മഹനീയമായ ഒരു ജോലി ചെയ്തുതീര്‍ത്തതിന്റെ സംതൃപ്തി അവരുടെ മുഖത്തുനിറഞ്ഞു. എത്ര വലിയ ജോലിയാണ് നമ്മുടെ അറ്റന്‍ഡര്‍ ഓരോ ദിവസവും ഒറ്റയ്ക്കുചെയ്തുതീര്‍ക്കുന്നതെന്ന ആശ്ചര്യം എല്ലാവരും പങ്കുവെച്ചു. അദ്ധ്വാനത്തിന്റെ മഹത്വത്തിന്റെപ്പറ്റി പറയാനായിരുന്നു പക്ഷെ സൂപണ്ടിന് ആവേശം. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ഒരു കഥ ഉദാഹരിച്ചു.

അമേരിക്കയിലൂടെ ഒരു നാട്ടിന്‍പുറത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു എബ്രഹാം ലിങ്കണ്‍. ഗ്രാമീണപാതയിലൂടെ കുറച്ചുദൂരം മുന്നോട്ടുപോയപ്പോള്‍ പ്രസിഡന്റിന്റെ വാഹനം പെട്ടന്നുനിന്നു. അദ്ദേഹം കാര്യം തിരക്കി. മുന്നില്‍ തടി കയറ്റിയ ഒരു ഭാരവണ്ടി കയറ്റം കയറുകയാണ്. രണ്ടു പട്ടാളക്കാര്‍ ചേര്‍ന്നാണ് അതുവലിക്കുന്നത്. കുത്തനെയുള്ള കയറ്റമായതിനാല്‍ അവര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടിവരുന്നു.
വണ്ടി വളരെ സാവകാശമാണ് മുകളിലേക്കു കയറുന്നത്.

അതുകണ്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. 'കഷ്ടം, ആരെങ്കിലും ഒരാള്‍കൂടി അവരെ സഹായിക്കാനുണ്ടായിരുന്നെങ്കില്‍ ഈ കയറ്റം അവര്‍ക്ക് അനായാസം പിന്നിടാമായിരുന്നു.''

പെട്ടന്ന്, എബ്രഹാം ലിങ്കണ്‍ വാഹനത്തില്‍നിന്നും ചാടിയിറങ്ങി ഓടിച്ചെന്ന് വണ്ടിവലിക്കുന്നവര്‍ക്കൊപ്പം കൂടി. അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പരന്നിരുന്നുപോയി. പ്രസിഡന്റില്‍നിന്നും അത്തരമൊരു നടപടി അയാള്‍ പ്രതീക്ഷിച്ചില്ലായിരുന്നു. അയാളും ഓടിച്ചെന്ന് ആ ഭാരവണ്ടിയില്‍ കൈവച്ചു. അങ്ങനെ വളരെ എളുപ്പത്തില്‍ വണ്ടി കയറ്റം പിന്നിട്ടു. തങ്ങളെ സഹായിക്കാനെത്തിയ വ്യക്തിയെ പട്ടാളക്കാര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ പ്രസിഡന്റ് ..! അവര്‍ കോരിച്ചരിച്ചുപോയി. ഉടനെ തന്നെ രണ്ടുചൂടന്‍ സല്യൂട്ടുകള്‍ അര്‍പ്പിക്കപ്പെട്ടു. ലിങ്കണ്‍ അവരെ ചുമലില്‍ തട്ടി അഭിനന്ദിച്ചുകൊണ്ട് യാത്രയായി.

വലിപ്പച്ചെറുപ്പം പുലര്‍ത്താതെ സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് സാമൂഹ്യജീവിയെന്ന നിലയില്‍ ഓരോ മനുഷ്യരുടെയും കടമ. സ്വന്തം വീടും പരിസരങ്ങളും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ വൃത്തിയാക്കുവാന്‍ നാം കുറച്ചുസമയം മാറ്റിവയ്ക്കണം. പരിസരം വൃത്തിയാകുന്നതിനൊപ്പം നമ്മുടെ അകത്തേക്കും വൃത്തിയും സംതൃപ്തിയും കടന്നുവരുന്നത് അത്ഭുതകരമായ ഒരനുഭവമാണ്. കൊച്ചുകൊച്ചുപ്രവൃത്തികളിലൂടെ നാമോരുത്തരും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുമ്പോഴാണ് ഉത്തരവാദപ്പെട്ട ഒരു ജനതയായി നാം മാറുക. റോഡരുകില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ഈയിടെയുണ്ടായ കോടതിവിധി ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമൊക്ക ഏറെ പുരോഗതി അവകാശപ്പെടുന്ന മലയാളിക്ക് അപമാനകരമാണ്. ദൈവത്തിന്റെ സ്വന്തം നാടാണെന്നല്ലോ പറയുന്നത്. അത് വിശുദ്ധിയും വെളിച്ചവും നിറഞ്ഞതാകട്ടെ. നമ്മുടെ റോഡുകളും തോടുകളും ജലാശങ്ങളുമൊക്കെ വെടിപ്പുള്ളതും ശുദ്ധവായു നിറഞ്ഞതുമാകണം. അതിനായി ഒരു കൊച്ചുകാല്‍വയ്പ്പ് അത് നമ്മുടെ മുറിയില്‍നിന്നുമാരംഭിക്കട്ടെ.

1 comment: