Thursday, February 23, 2012
ആയുര്‍വേദരക്ഷ
ആയുസ്സിന്റെ വേദമാണ് ആയുര്‍വേദം എന്നാണ് പ്രാമാണികതത്വം. കൂണുകള്‍ പോലെ ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ മുളച്ചുപൊന്തുമ്പോഴും ഈ തനതുഭാരതീയ ചികിത്സാരീതിയ്ക്ക് പക്ഷെ വേണ്ടതുപോലെയുള്ള അംഗീകാരം ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ കിട്ടുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. എന്തിന് ഇന്ത്യയിലും കേരളത്തില്‍പ്പോലും ആയുര്‍വ്വേദത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ എന്നു സംശയമാണ്. തലസ്ഥാനത്ത് അരങ്ങേറിയ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഈ ചികിത്സാശാസ്ത്രത്തെപ്പറ്റിയുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വേദിയായി. ആയുര്‍വേദത്തെ അംഗീകരിക്കാന്‍ മനസ്സുകാട്ടുന്ന രാജ്യങ്ങളില്‍ അത് പ്രചരിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി നിര്‍ദ്ദേശിക്കുന്നു. കേരളമാണ് ആയുര്‍വദത്തിന്റെ പ്രധാനകേന്ദ്രം. രോഗചികിത്സാരംഗത്തും ജീവിതത്തിലും ആയുര്‍വ്വേദം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ഈ ചികിത്സാമേഖലയെ പ്രചാരത്തിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കേണ്ടതുണ്ട്- അദ്ദേഹം പറയുന്നു. ആയുര്‍വ്വേദത്തെ പ്രചരിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആയുഷ് വിഭാഗത്തിനു രൂപം നല്‍കിയെങ്കിലും മറ്റു അലോപ്പതി മരുന്നുമേഖലയിക്കിടയില്‍ അതിനു വേണ്ടത്ര പ്രചാരം ലഭിക്കുകയുണ്ടായില്ല. ജീവിതശൈലി രോഗങ്ങളുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിനാകും. ഇതോടെ ആയുര്‍വേദത്തെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറായി ഏറെ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. അത്തരം രാജ്യങ്ങളുമായി ചര്‍ച്ചകള്‍ വഴി അവിടെ ആയുര്‍വേദകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അതുവഴി ആയുര്‍വേദത്തെ മുന്നിലെത്തിക്കാനും സാധിക്കുമെന്നും അഭിപ്രായമുയര്‍ന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിവിധ രാജ്യങ്ങളുമായി കൈകോര്‍ത്തുകൊണ്ട് രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഗ്‌ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെടുന്നു. കേരളത്തെ ലോക ആയുര്‍വേദ കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ജീവിതത്തിന്റെ നിലനില്‍പ്പും ശാസ്ത്രവുമാണ് ആയുര്‍വേദമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍ പറയുന്നു. ആയുര്‍വ്വേദരംഗത്ത് ഇന്ന് ഏറെ വ്യാജന്മാരും കടന്നുകൂടിയിട്ടുണ്ട്. അവരെ തുരത്താന്‍ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കുന്നു. മുന്നൂറു പവലിയനുകളിലായി ഒരുക്കിയ പ്രദര്‍ശനം അഞ്ചുലക്ഷത്തിലേറെ പേര്‍ വീക്ഷിച്ചു. ഹോര്‍ത്തൂസ് മലബാറിക്കൂസ്, ചരകസംഹിത മുതലായവയില്‍ സൂചിപ്പിച്ചിട്ടുള്ള ആയിരത്തോളം ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു.
Thursday, February 16, 2012
“വാലന്റൈന്‍, സ്നേഹത്തില്‍ നമുക്ക് ജീവിതം ഇല്ലെങ്കില്‍!!”
“But in my sleep to you I fly:am always with you in my sleep!world is all one’s ownwhere am I?, all alone”-S. T. Coleridge
നിന്നിലേക്കുള്ള പാത
ഓര്‍മ്മകളുടെ ഒരു വിദൂര ഖണ്ഡത്തിലാണ് നിന്റെ താമസം എന്നു തോന്നിപ്പോകുന്നു. ചക്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ് ആദികാലത്തെന്നപോലെ ഗതാഗത വിന്യാസങ്ങളില്ലാത്ത പാറക്കെട്ടുകളും പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഇടകലര്‍ന്ന ഒരു വനാന്തരത്തിലൂടെയാണു നിന്നിലേക്കുള്ള യാത്രയുടെ പാത. അഞ്ചലോട്ടക്കാരുടെ കാലത്തുപോലും അവിടേക്കൊരു തപാലുരുപ്പടി പ്രതീക്ഷിക്കുക വയ്യ. ഇന്നിപ്പോള്‍ ചുവപ്പും പച്ചയും മഞ്ഞയും നിറങ്ങളില്‍ എത്രയെത്ര തപാല്‍പെട്ടികളാണു തെരുവുകള്‍ തോറും! എന്നിട്ടും .Delay എന്ന അവ്യക്‌തമായി മുദ്ര പതിഞ്ഞ ഒരു കത്തുപോലും ലഭിക്കുന്നില്ലല്ലോ. എന്നെക്കാണുമ്പോഴെല്ലാം കാക്കകള്‍ കരഞ്ഞുതുടങ്ങുന്നു. ആരോ വരും വരും എന്നു വിളിച്ചറിയിക്കുന്നതുപോലെ. ആരു വരാന്‍ ഈ വൈകിയ വേളയില്‍?
ഭൂമി മുഴുവന്‍ ജലാശയം!
ഇന്നലെ രാത്രിയില്‍ യാദൃശ്ചികമായി ഒരു മഴ പെയ്‌തു. മഴ പോലെ പണ്ട് നമ്മളും വെള്ളമായിരുന്നു. ഭൂമി മുഴുവന്‍ ഒരു ജലാശയം. വെള്ള തന്മാത്രകളായിരുന്നു നാം.
അങ്ങനെയിരിക്കെ ഒരു നാള്‍ ജലാശയത്തിന്റെ ശക്‌തമായ അടിയൊഴുക്കിലേക്ക് ദൈവം കാലു വഴുതി വീണുപോയി. വെള്ളക്കുമിളകള്‍ മാത്രമായ നമ്മള്‍ ദൈവത്തെ പൊക്കിയെടുത്തു മരണത്തില്‍നിന്നും രക്ഷിച്ചു. ദൈവത്തിനു നമ്മുടെ പ്രവൃത്തിയില്‍ ഒത്തിരി സന്തോഷം തോന്നുകയും ജലാശയത്തിന്റെ ഒരു ഭാഗം മന്ത്രം ചൊല്ലി കരയാക്കുകയും നമ്മളെ മനുഷ്യരാക്കി അവിടേക്കു പറഞ്ഞയയ്ക്കുകയും ചെയ്‌തു. മനുഷ്യരായ നമ്മള്‍ അന്നുമുതലക്കാണ് പരസ്പരം സംസാരിക്കാനും സ്നേഹിക്കുവാനും തുടങ്ങുന്നത്.
നമ്മുടെ പ്രണയകാലം
ഫെബ്രുവരിയില്‍ മഴ പതിവില്ലാത്ത ഒരു ദേശത്താണു നമ്മുടെ ജീവിതം. അഥവാ പെയ്‌താല്‍തന്നെ മഴത്തുള്ളികള്‍ക്കു മുള്ളുകളുടെ മൂര്‍ച്ചയായിരിക്കും. അതു മജ്ജയെ ആഞ്ഞു തുളയ്ക്കും. നമ്മള്‍ കൈകോര്‍ത്തുപിടിച്ചും കുടചൂടിയും നടന്ന കായല്‍ത്തീരത്തെ വഴികളെല്ലാം മഴവെള്ളം നിറഞ്ഞുകിടക്കുന്നു. നിന്റെ പാദങ്ങള്‍ സൌമ്യമാക്കിയ വീഥിയിലെ ഓരോ ചുവടുവയ്പിലും എനിക്കു ചോര പൊടിയുകയും കാലുകള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. ഞാന്‍ അബോധത്തിലേക്ക് ആണ്ടുപോവുകയും ശിഥിലമായ നമ്മുടെ പ്രണയകാലം ഓര്‍മ്മയിലേക്കെത്തുകയും ചെയ്യുന്നു. സൂര്യനസ്‌തമിക്കുന്നതുപോലെ വെളിച്ചം മറഞ്ഞുപോകുന്നു.
ഹൃദയത്തിന്റെ അടിത്തട്ട്
പഴയ തുറമുഖത്തെ ഇരുമ്പുവേലിയോരത്തിരുന്ന് സങ്കടങ്ങള്‍ മാത്രം നിറഞ്ഞ പ്രണയകാലത്തെ ഞാന്‍ കുമ്പസാരക്കൂട്ടില്‍ കയറ്റിനിര്‍ത്തുന്നു. എന്റെ സ്നേഹത്തിന്റെ വേരുകള്‍ മുഴുവന് അടിയുറച്ചിട്ടുള്ളത് നിന്റെ ഹൃദയത്തിന്റെ ഭൂമികളിലാണെന്നു ഞാന്‍ അറിയുന്നു. ഭൂമിയില്‍ സ്നേഹത്തിനായി നീക്കിവയ്ക്കപ്പെട്ട ഈ ദിനം തന്നെ എനിക്കെന്റെ പ്രണയപാപങ്ങള്‍ ഏറ്റുപറയണം. ഓര്‍ത്തെടുക്കുന്തോറും എല്ലാമെനിക്ക് വേദനയൂറുന്നതായി മാറുന്നു. ചിരപുരാതനായ ഒരാത്മാവിന്റെ കരച്ചിലാണ് എന്നില്‍നിന്നുയരുന്നത്. സംഭവബഹുലമായ ഒരു സ്നേഹകാലത്തിന്റെ ദീര്‍ഘപ്രവാഹങ്ങള്‍ നുരഞ്ഞുയരുന്ന ഒരു ചുഴിപോലെ എന്നില്‍നിന്നുദിക്കുന്നു. നിന്റെ ഗന്ധം കടലില്‍നിന്നും വീശുന്ന കാറ്റുപോലെ എന്നെ വരിക്കുന്നു. എന്റെ ശബ്ദം നിലച്ചുപോകുന്നു. ഇന്ദൃയ ക്ഷോഭങ്ങളോടെ കൂച്ചുവിലങ്ങില്‍പെട്ട് എന്റെ ജീവസ്പന്ദനങ്ങള്‍ നിലയ്ക്കുന്നു. വാക്കു തെറ്റുകയും ദിശകള്‍ ഇരുട്ടുമൂടുകയും ചെയ്യുന്നു. നിന്നോടുള്ള ഇഷ്ടം ഒരു വിദ്യുത്പ്രവാഹത്തിലെന്നപോലെ എന്നെ ഭ്രമണം ചെയ്യിക്കുന്നു.
ജീവന്റെ നിലനില്‍പ്പിനായി മാത്രം ശ്വാസത്തുടിപ്പുകളോടു ഞാന്‍ ആഞ്ഞാഞ്ഞു പടവെട്ടുന്നു. ഞാന്‍ മരിച്ചുവീണേക്കാം. അഭയമെന്നതുപോലെ പ്രണയം ഏതൊരുവനെയും അനാഥനാക്കുകകൂടി ചെയ്യുന്നുണ്ട്. പ്രണയത്തിന്റെ ഈ ആല്‍പ്സ് തകര്‍ന്ന് കയ്ക്കുന്ന എന്റെ ഹൃദയത്തിലേക്കു പാറച്ചീളുകള്‍ ആഴ്ന്നിറങ്ങട്ടെ. സ്നേഹത്താല്‍ ഞാന്‍ ഇല്ലാതാകപ്പെടട്ടെ.
വെള്ളമാലാഖാ വിപഌം
നാളിതുവരെ നഴ്‌സുമാരുടെ സമരത്തെച്ചൊല്ലി ഒരു പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രാദേശികവും ഒറ്റപ്പെട്ടതുമായ പിന്തുണ അവര്‍ നല്‍കിവരികയും ചെയ്യുന്നു. എ.കെ.ജിയുടെയും ഇന്ദിരാപ്രിയദര്‍ശിനിയുടെയും എ.പി വര്‍ക്കിയുടെയും പേരിലുള്ള ആശുപത്രികള്‍ നടത്തുന്ന പാര്‍ട്ടികള്‍ നിലപാടു വ്യക്തമാക്കിയാല്‍ സേവനവേതന വ്യവസ്ഥകള്‍ തങ്ങളുടെ ആശുപത്രികളില്‍ക്കൂടി നടപ്പിലാക്കേണ്ടി വന്നേക്കും. തൊഴില്‍മേഖലയിലെ കുറഞ്ഞ വേതനത്തിനും, കൂടിയ ജോലിഭാരത്തിനും എതിരെയാണ് നഴ്‌സുമാരുടെ പ്രത്യക്ഷസമരം. തുച്ഛമായ ശമ്പളത്തിലാണ് കേരളത്തിലെ നഴ്‌സുമാര്‍ ജോലി ചെയ്തുവരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും തൊഴിലില്‍ എട്ടും പത്തും വര്‍ഷങ്ങള്‍ വരെ പൂര്‍ത്തിയാക്കിയവരാണ്.
ലോണെടുത്തും വായ്പ വാങ്ങിയും ലക്ഷങ്ങള്‍ മുടക്കി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ പല നഴ്‌സുമാരും ഇന്ന് ലോണ്‍തിരിച്ചടക്കാന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ കേന്ദ്ര ഭാരവാഹിയും മുന്‍മന്ത്രി എസ് കൃഷ്ണകുമാറിന്റെ പത്‌നിയുമായ ഉഷ കൃഷ്ണകുമാര്‍ പറയുന്നു. പത്തും പതിനഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിച്ച് ആശുപത്രി മാനേജുമെന്റുകള്‍ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. കൊടുക്കുന്നതാകട്ടെ രണ്ടായിരവും മൂവായിരവുമൊക്കെ. ഇതുകൊണ്ട് അവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതമുണ്ടാകുന്നില്ല. തൃശൂരിലെ അമല, എലൈറ്റ്, അങ്കമാലി എല്‍.എഫ്, എറണാകുളത്തെ അമൃത, ലേക് ഷോര്‍, കോലഞ്ചേരി ആശുപത്രി എന്നിവിടങ്ങളിലെ നഴ്‌സുമാരുടെ സമരം
ശ്രദ്്ധ പിടിച്ചുപറ്റി. പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സമരം നീണ്ടതോടെ മാനേജുമെന്റുകള്‍ ധാരണയ്‌ക്കെത്തുകയായിരുന്നു. ഇതിനിടയിലും നിശബ്ദമായി നിന്ന സര്‍ക്കാര്‍ ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് രംഗത്തുവന്നത്.
ലേക് ഷോര്‍ ആശുപത്രിയിലെ ചര്‍ച്ചക്കായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നേരിട്ടു രംഗത്തുവന്നു. നിയമാനുസൃതമല്ലാതെ നടത്തുന്ന സമരമെന്ന് അഭിപ്രായപ്പെട്ട് മുഖം തിരിഞ്ഞുനിന്ന സര്‍ക്കാരിന് ഒടുവില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്ന് ലേക് ഷോര്‍ സമരം തെളിയിച്ചതായി യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറയുന്നു. നഴ്‌സുമാരുടെ സമരത്തെ എന്തു വിലകൊടുത്തും നേരിടുകയെന്ന നിലപാടു സ്വീകരിച്ച ഡോക്ടര്‍മാരുടെ സംഘടനായ ഐ.എം.എയും ഒടുവില്‍ ഒറ്റപ്പെടുകയാണ്. ആശുപത്രികളെ ആവശ്യസര്‍വ്വീസ് നിയമത്തിന്റെ (എസ്മ) പരിധിയില്‍ പെടുത്തുണമെന്നും സംഘടനാസ്വാതന്ത്ര്യം നിഷേ)ിക്കണമെന്നും ആവശ്യപ്പെട്ട ഐഎംഎ നഴ്‌സിംങ് കോഴ്‌സ് പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത ആശുപത്രി പരിശീലനം നല്‍കണമെന്നും, ശമ്പളവര്‍ദ്ധന അസ്വീകാര്യവുമാണെന്നാണ് അഭിപ്രായപ്പെട്ടത്. അതേ സമയം പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ സമരം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നഴ്‌സസ് അസോസിയേഷന്റെ വെബ് സൈറ്റിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. പിറവത്തെ തെരഞ്ഞെടുപ്പിനുശേഷം ആരോഗ്യതൊഴില്‍ വകുപ്പിലെ കസേരകളില്‍ ആര് ഇരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. കേരളത്തില്‍ നടക്കുന്ന നഴ്‌സിംഗ് സമരത്തെ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പിന്തുണയും വര്‍ദ്ധിച്ചിരിക്കുകയാണ്. അറേബ്യയില്‍ നടന്ന മുല്ലപ്പൂ വിപഌവത്തോടാണ് വെള്ളമാഖാഖമാരുടെ സമരത്തെ വിശേഷിപ്പിക്കുന്നത്. മുറിവുണക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ആരു കനിയണം എന്നതാണ് ചോദ്യം. വെള്ളമാലാഖാ വിപഌം
കേരളീയത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും കക്ഷികളും സാംസ്‌കാരികലോകവുമെല്ലാം ഇതുപോലെ ബുദ്ധിമുട്ടിയ മുന്‍കാലചരിത്രമില്ല. കേരളത്തിനു പുറത്തു നടക്കുന്ന നഴ്‌സിംഗ് പീഢനങ്ങളെ മുന്‍പേജില്‍ വെണ്ടയ്ക്കാ തലക്കെട്ടുകളില്‍ അച്ചുനിരത്തിയ പത്രങ്ങളും നിരാശയില്‍ തന്നെ. കേരളത്തില്‍ കുറഞ്ഞകാലത്തിനുള്ളില്‍ത്തന്നെ ശക്തിപ്രാപിക്കുകയും വിജയം പിടിച്ചെടുക്കുകയും ചെയ്തുവരുന്ന നഴ്‌സുമാരുടെ സമരത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. വിവിധ ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരായ നഴ്‌സുമാരുടെ സമരത്തെ കാണാനും, കണ്ടില്ലെന്നു നടിക്കാനുമുള്ള ഗതികേടിലാണ് മുന്‍സൂചിപ്പിച്ച വിഭാഗങ്ങളെല്ലാംതന്നെ. സംസ്ഥാനത്തെ വലിയ വോട്ടുബാങ്കുകളിലൊന്നാണ് നഴ്‌സുമാരുടെ കുടുംബങ്ങള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് പാര്‍ട്ടികള്‍ക്കു ലാഭവും. പക്ഷെ പാര്‍ട്ടി ഫണ്ട് കൊഴുപ്പിക്കുന്നതാകട്ടെ വന്‍കിട ആശുപത്രി മാനേജുമെന്റുകളും അവരുള്‍പ്പെടുന്ന വ്യവസായലോകവും.
നാളിതുവരെ നഴ്‌സുമാരുടെ സമരത്തെച്ചൊല്ലി ഒരു പാര്‍ട്ടിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രാദേശികവും ഒറ്റപ്പെട്ടതുമായ പിന്തുണ അവര്‍ നല്‍കിവരികയും ചെയ്യുന്നു. എ.കെ.ജിയുടെയും ഇന്ദിരാപ്രിയദര്‍ശിനിയുടെയും എ.പി വര്‍ക്കിയുടെയും പേരിലുള്ള ആശുപത്രികള്‍ നടത്തുന്ന പാര്‍ട്ടികള്‍ നിലപാടു വ്യക്തമാക്കിയാല്‍ സേവനവേതന വ്യവസ്ഥകള്‍ തങ്ങളുടെ ആശുപത്രികളില്‍ക്കൂടി നടപ്പിലാക്കേണ്ടി വന്നേക്കും. തൊഴില്‍മേഖലയിലെ കുറഞ്ഞ വേതനത്തിനും, കൂടിയ ജോലിഭാരത്തിനും എതിരെയാണ് നഴ്‌സുമാരുടെ പ്രത്യക്ഷസമരം. തുച്ഛമായ ശമ്പളത്തിലാണ് കേരളത്തിലെ നഴ്‌സുമാര്‍ ജോലി ചെയ്തുവരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും തൊഴിലില്‍ എട്ടും പത്തും വര്‍ഷങ്ങള്‍ വരെ പൂര്‍ത്തിയാക്കിയവരാണ്.
ലോണെടുത്തും വായ്പ വാങ്ങിയും ലക്ഷങ്ങള്‍ മുടക്കി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ പല നഴ്‌സുമാരും ഇന്ന് ലോണ്‍തിരിച്ചടക്കാന്‍ കഴിയാതെ വിഷമിക്കുകയാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ കേന്ദ്ര ഭാരവാഹിയും മുന്‍മന്ത്രി എസ് കൃഷ്ണകുമാറിന്റെ പത്‌നിയുമായ ഉഷ കൃഷ്ണകുമാര്‍ പറയുന്നു. പത്തും പതിനഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യിച്ച് ആശുപത്രി മാനേജുമെന്റുകള്‍ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. കൊടുക്കുന്നതാകട്ടെ രണ്ടായിരവും മൂവായിരവുമൊക്കെ. ഇതുകൊണ്ട് അവര്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതമുണ്ടാകുന്നില്ല. തൃശൂരിലെ അമല, എലൈറ്റ്, അങ്കമാലി എല്‍.എഫ്, എറണാകുളത്തെ അമൃത, ലേക് ഷോര്‍, കോലഞ്ചേരി ആശുപത്രി എന്നിവിടങ്ങളിലെ നഴ്‌സുമാരുടെ സമരം
ശ്രദ്്ധ പിടിച്ചുപറ്റി. പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറി. വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സമരം നീണ്ടതോടെ മാനേജുമെന്റുകള്‍ ധാരണയ്‌ക്കെത്തുകയായിരുന്നു. ഇതിനിടയിലും നിശബ്ദമായി നിന്ന സര്‍ക്കാര്‍ ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് രംഗത്തുവന്നത്.
ലേക് ഷോര്‍ ആശുപത്രിയിലെ ചര്‍ച്ചക്കായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നേരിട്ടു രംഗത്തുവന്നു. നിയമാനുസൃതമല്ലാതെ നടത്തുന്ന സമരമെന്ന് അഭിപ്രായപ്പെട്ട് മുഖം തിരിഞ്ഞുനിന്ന സര്‍ക്കാരിന് ഒടുവില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്ന് ലേക് ഷോര്‍ സമരം തെളിയിച്ചതായി യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറയുന്നു. നഴ്‌സുമാരുടെ സമരത്തെ എന്തു വിലകൊടുത്തും നേരിടുകയെന്ന നിലപാടു സ്വീകരിച്ച ഡോക്ടര്‍മാരുടെ സംഘടനായ ഐ.എം.എയും ഒടുവില്‍ ഒറ്റപ്പെടുകയാണ്. ആശുപത്രികളെ ആവശ്യസര്‍വ്വീസ് നിയമത്തിന്റെ (എസ്മ) പരിധിയില്‍ പെടുത്തുണമെന്നും സംഘടനാസ്വാതന്ത്ര്യം നിഷേ)ിക്കണമെന്നും ആവശ്യപ്പെട്ട ഐഎംഎ നഴ്‌സിംങ് കോഴ്‌സ് പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത ആശുപത്രി പരിശീലനം നല്‍കണമെന്നും, ശമ്പളവര്‍ദ്ധന അസ്വീകാര്യവുമാണെന്നാണ് അഭിപ്രായപ്പെട്ടത്. അതേ സമയം പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ സമരം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നഴ്‌സസ് അസോസിയേഷന്റെ വെബ് സൈറ്റിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. പിറവത്തെ തെരഞ്ഞെടുപ്പിനുശേഷം ആരോഗ്യതൊഴില്‍ വകുപ്പിലെ കസേരകളില്‍ ആര് ഇരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. കേരളത്തില്‍ നടക്കുന്ന നഴ്‌സിംഗ് സമരത്തെ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ പിന്തുണയും വര്‍ദ്ധിച്ചിരിക്കുകയാണ്. അറേബ്യയില്‍ നടന്ന മുല്ലപ്പൂ വിപഌവത്തോടാണ് വെള്ളമാഖാഖമാരുടെ സമരത്തെ വിശേഷിപ്പിക്കുന്നത്. മുറിവുണക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ആരു കനിയണം എന്നതാണ് ചോദ്യം.
Wednesday, February 15, 2012
ഭാവി ചോദ്യങ്ങള്‍ ?!
ഇന്ന് പൊതുസമൂഹം അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളുടെയും പിന്നില്‍ രാജ്യത്തിനുവേണ്ടി തനിക്ക് എന്തു ചെയ്യാനാവുമെന്നു ചിന്തിച്ച ഒരു കൂട്ടം മനുഷ്യരുടെ ത്യാഗവും അക്ഷീണപ്രയ്‌നവുമുണ്ടെന്ന് എത്ര പേരോര്‍മ്മിക്കുന്നുണ്ടാവും ? അവരുടെ വിരാമമില്ലാത്ത കര്‍മ്മത്തിന്റെയും ജീവന്റെയും വിലയാണ് രാജ്യം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ എണ്‍പതാം വാര്‍ഷികവേളയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ തലമുറയില്‍പ്പെട്ടൊരാളെ കണ്ടെത്താനും ആദരിക്കാനും സര്‍ക്കാരും സമൂഹവും പ്രദര്‍ശിപ്പിച്ച സന്മനസ്സിനെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. ഗുരുവായൂര്‍ സത്യഗ്രഹസമരസേനാനി കെ. മാധവനെ ആദരിക്കുകവഴി അന്നത്തെ തലമുറയ്ക്ക് ഇന്നത്തെ കേരളം നല്‍കിയ ഉചിതമായ ഗുരുവന്ദനമായി ഇത്. പതിമൂന്നാം വയസ്സില്‍ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത മാധവന്‍ അന്നത്തെ പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമരസേനാനിയായിരുന്
രാജ്യത്തിനുവേണ്ടി എല്ലാം ത്യജിക്കുകയും അതുവഴി സ്വാതന്ത്ര്യം നേടിത്തരികയും ചെയ്തവര്‍ക്കുവേണ്ടി പിന്‍തലമുറ എന്തു ചെയ്തുവെന്ന ചോദ്യവും ഇത്തരുണത്തില്‍ പ്രസക്തായി. ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ കേളപ്പജിയെ പില്‍ക്കാലത്ത് വേണ്ടവിധം ആദരിച്ചിട്ടില്ലെന്ന ആക്ഷേപം നേരത്തെ മുതലുണ്ട്. കേളപ്പജിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന അഭ്യര്‍ത്ഥന നല്‍കാനും കെ.മാധവന്‍ തന്നെ വേണ്ടിവന്നു. ഇതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. കേളപ്പജിക്ക് ഗുരുവായൂരില്‍ പ്രതിമയാണോ സ്മാരകമാണോ വേണ്ടതെന്ന ആലോചനയിലാണ് സര്‍ക്കാര്‍??കെ. മാധവന്റെ ആത്മകഥയായ തേജസ്വിനിയുടെ തീരങ്ങളില്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. രാജ്യത്തിനുവേണ്ടി കൈയിലുള്ളതെല്ലാം മടികൂടാത വിട്ടൊഴിഞ്ഞവരുടെ തലമുറയില്‍പ്പെട്ടവര്‍ ഇന്നു വിരളമാണ്. അവനനവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരുടെ എണ്ണം പെരുകുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവരുടെ സ്മരണ നിലനിര്‍ത്തേണ്ടത് പ്രതിമയില്‍ക്കൂടിയോ പ്രവൃത്തിയില്‍ക്കൂടിയോ എന്നു ചിന്തിക്കുവാന്‍ തയ്യാറാവണം. തനിക്ക് എന്തു കിട്ടും എന്ന ചിന്തയോടെ ജനാധിപത്യരംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് അധികം പേരുമെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവരുടെ വരുംതലമുറയെക്കുറിച്ചുള്ള ചിന്തകള്‍ ആശങ്കാകുലമാകുന്നില്ലേ എന്ന ചോദ്യം ഏറെ പ്രസക്തമാകുന്നു.
അഗസ്ത്യനെ കാണാന്‍
ഭക്തിയും സാഹസികതയും ഒന്നിക്കുന്ന അഗസ്ത്യാര്‍കൂട തീര്‍ത്ഥയാത്രയ്ക്ക് തുടക്കമായതോടെ ഇവിടേക്ക് കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെയും സഞ്ചാരികളുടെയും ഒഴുക്ക് ആരംഭിച്ചു. സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യാര്‍കൂടത്തിലേക്ക് വനപാലകരുടെയും വന്യജീവിസംരക്ഷണവിഭാഗത്തിന്റെയും കര്‍ശനനിയന്ത്രണത്തില്‍ വര്‍ഷത്തിലൊരിക്കലാണ് പ്രവേശനം. മകരവിളക്ക് ദിനത്തില്‍ ആരംഭിച്ച ഇത്തവണത്തെ തീര്‍ത്ഥാടനകാലം ഫെബ്രുവരി 20 വരെ നീണ്ടുനില്‍ക്കും. ദിവസം നൂറുപേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. കേരളത്തെ ഒരു കോട്ട പോലെ സംരക്ഷിക്കുന്ന പശ്ചിമഘട്ടനിരകളില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതത്തിലെ വലിയ പര്‍വ്വതമേഖലയാണ് അഗസ്ത്യവനം. അത്യപൂര്‍വ്വമായ ഔഷധച്ചെടികള്‍ നിറഞ്ഞതും പ്രകൃതിരമണീയവുമായ ഈ പര്‍വ്വതനിരയില്‍ അഗസ്ത്യമുനി തപസ്സുചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. മലയുടെ മുകളിലുള്ള ചോലയില്‍ അഗസ്ത്യന്റെ പൂര്‍ണകായപ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ചോലമരങ്ങള്‍ കാറ്റിന്റെ ഗതിയെ തടഞ്ഞ് അഗസ്ത്യന്റെ മുന്നിലെ വിളക്കു കെടാതെ സൂക്ഷിക്കുന്നു. ആയൂര്‍വ്വേദാചാര്യനായ അഗസ്ത്യന്‍ ഇഷ്ടപ്പെട്ടിരുന്ന അഗത്തി (അഗസ്തി) എന്ന വൃക്ഷവും ഇവിടെ യഥേഷ്ടം കണ്ടുവരുന്നു. കുത്തനെയുള്ള കയറ്റങ്ങളും പാറക്കെട്ടുകളും മൊട്ടക്കുന്നുകളും പുല്‍മേടുകളും കുളിര്‍കാറ്റും മഞ്ഞും അപൂര്‍വ്വപക്ഷിക്കൂട്ടവും ചിത്രശലഭങ്ങളും അരുവികളും വന്യജീവികളും വന്‍വൃക്ഷങ്ങളും മറ്റുമായി സമ്പല്‍സമൃദ്ധമായണ് അഗസ്ത്യകൂടത്തിലെ പ്രകൃതി. തമിഴ്‌നാട്ടിലെ താമ്രപര്‍ണി, കേരളത്തിലെ നെയ്യാര്‍, കരമനയാര്‍, വാമനപുരം ആര്‍ എന്നിവ ഉത്ഭവിക്കുന്നതും ഇവിടെനിന്നാണ്. 2001 നവംബറില്‍ നിലവില്‍ വന്ന അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്വിന് ഏകദേശം 3500 ചതുരശ്രകീലോമീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. ഇതില്‍ 1828 ച.കി.മീ. കേരളത്തിലും ബാക്കി ഭാഗം തമിഴ്‌നാട്ടിലുമാണ്. (തിരുവനന്തപുരം, കൊല്ലം, തിരുനെല്‍വേലി ജില്ലകളില്‍). നെയ്യാര്‍, പേപ്പാറ വന്യജീവിസങ്കേതങ്ങള്‍ അഗസ്ത്യമല റിസര്‍വ്വിന്റെ ഭാഗമാണ് .തലസ്ഥാനത്ത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ആണ് പാസുകള്‍ നല്‍കുന്നത്. കാല്‍നൂറ്റാണ്ടായി സംസ്ഥാനവനംവകുപ്പും കേന്ദ്രപരിസ്ഥിതിമന്ത്രാലയവും അഗസ്ത്യകൂടത്തിന്റെ ജൈവവൈവിദ്ധ്യം കാത്തുസൂക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
വോട്ടറുടെ ദിവസം !
അതേ സമയം ദേശീയദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനതലം മുതല്‍ പോളിംങ്ബൂത്തുവരെ സംഘടിപ്പിച്ച പരിപാടികള്‍ സംഘാടകമികവിനു തെളിവായി. വര്‍ദ്ധിച്ച ജനപങ്കാളിത്തമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെന്ന് വോട്ടേഴ്‌സ് ഡെ ഉദ്ഘാടനം ചെയ്ത ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ പറയുന്നു. ഇന്ത്യയിലെ വിപുലമായ തെരഞ്ഞെടുപ്പു പ്രക്രിയ ലോകരാജ്യങ്ങള്‍ക്ക് അത്ഭുതമാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇതേക്കുറിച്ച് താല്‍പര്യപൂര്‍വ്വം പഠിക്കാനെത്തുന്നുണ്ട്. യുവജനങ്ങള്‍ ആവേശപൂര്‍വ്വം വോട്ടര്‍മാരാകാന്‍ മുന്നോട്ടുവരുന്നത് നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. അതേ സമയം വോട്ടര്‍ ഐഡി കാര്‍ഡ് സുപ്രധാന തിരിച്ചറിയല്‍ രേഖയായി മാറിയതിനാല്‍ പതിനെട്ടു വയസ്സു പൂര്‍ത്തിയാകുന്നവരെല്ലാം അതിന് അപേക്ഷിക്കുന്നുണ്ടെന്നതാണ് വസ്തുത. വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്ത വോട്ടര്‍മാരെ അഭിനന്ദിക്കാനായി പോളിംങ്ബൂത്തുകളില്‍ പ്രത്യേകയോഗങ്ങള്‍ സംഘടിപ്പിക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം നടത്തുകയും ചെയ്തു. തലസ്ഥാനത്ത് കവടിയാറില്‍ കായികതാരങ്ങളെയും യുവതിയുവാക്കളെയും ഉള്‍പ്പെടുത്തി റണ്‍ ഫോര്‍ ഡെമോക്രസി എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുകയും ചെയ്തു തെരഞ്ഞെടുപ്പുകമ്മീഷന്‍.
Wednesday, January 18, 2012
പ്ലാസ്റ്റിക്കിനെതിരെ മരുതൂര്‍ക്കോണം മാതൃക
തിരുവനന്തപുരത്തെ മരുതൂര്‍ക്കോണം പിടിഎം വി.എച്ച്.എസ്.എസിലെ കുട്ടികള്‍ക്ക് അഭിമാനിക്കാം. പ്ലാസ്റ്റിക്കിനെതിരെ അവര്‍ നടത്തിയ മുന്നേറ്റം ഫലം കണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനെതിരെ ഏറെ പണിപ്പെട്ടിട്ടും ഫലം കാണാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിയെ ഒന്നു നേരിട്ടുകണ്ടുകളയാമെന്ന് കുട്ടികള്‍ തീരുമാനിച്ചത്. പ്‌ളാസ്റ്റിക് ദേശീയപതാക വില്‍ക്കുന്നത് തടയണമെന്നായിരുന്നു അവരുടെ ആവശ്യം. കുട്ടികളുടെ അഭ്യര്‍ത്ഥനയിലെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി അടിയന്തിര നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകയുടെ വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ അദ്ദേഹം ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫലമോ കേരളം ആഘോഷിച്ചത് പ്ലാസ്റ്റിക്‌രഹിത സ്വാതന്ത്ര്യദിനാഘോവും. മുന്‍കാലങ്ങളില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകയുടെ വില്‍പ്പന വ്യാപകമായി നടന്നിരുന്നു. ആഘോഷപരിപാടികള്‍ക്കുശേഷം ഇവ അലക്ഷ്യമായി വലിച്ചെറിയപ്പെടുകയും ചെയ്യുമായിരുന്നു. ദേശീയപതാകയോടുള്ള അനാദരവ് കൂടിയാണിയാണ് ഇതെന്ന് കുട്ടികള്‍ അഭിപ്രായപ്പെടുന്നു.
ക്യാറയേന്തിയ മുഖ്യമന്ത്രി
ക്യാമറയുടെ മുമ്പില്‍ സദസമയവും വാര്‍ത്താചിത്രങ്ങളായി മാറാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒരിക്കലെങ്കിലും ക്യാമറയുടെ പിന്നില്‍നിന്നുകാണാന്‍ മോഹം തോന്നുക സ്വാഭാവികമാണ്.
നമ്മുടെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഫോട്ടോജെനിക്കായ ധാരാളം പേരുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളുടെ വൈവിധ്യങ്ങളറിയുന്നവര്‍ കുറവാണെന്നുതന്നെ പറയണം. ക്യാമറ കൈയിലെടുക്കേണ്ട സന്ദര്‍ഭം തരപ്പെട്ടാല്‍
രണ്ടാള്‍ കാണുകയെങ്കിലും ചെയ്യട്ടെ എന്ന മനോഭാവത്തോടെ
ഫോട്ടോഗ്രാഫറായി മാറുന്നവരും കുറവല്ല. എന്നാല്‍ ഷോബിസിനസില്‍ ഒട്ടും താല്‍പര്യമെടുത്തുകാണാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈയില്‍ ക്യാമറയേന്തിയപ്പോള്‍ അതൊരു മിഴിവുറ്റ വാര്‍ത്താചിത്രം മാത്രമല്ല, ദേശീയമാധ്യമങ്ങള്‍ക്കുവരെ കൗതുകകരമായ ഒരു വാര്‍ത്തയായും മാറി. തിരുവനന്തപുരം പ്രസ് ക്ലബ്ബും പിആര്‍ഡിയും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനമായ ക്യാപ്പിറ്റല്‍ ലെന്‍സ് വ്യൂ ഫോട്ടോഗ്രാഫര്‍മാരുടേയും സഹപ്രവര്‍ത്തകരുടെയും ചിത്രമെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതത്. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ മൂന്നുറോളം വാര്‍ത്താചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. രാഷ്ട്രീയത്തിലേയും കലയിലേയും സാഹിത്യത്തിലേയുമൊക്കെ അപൂര്‍വ്വനിമിഷങ്ങള്‍ അനാവരണം ചെയ്യപ്പെട്ട പ്രദര്‍ശനം ബഹുജനങ്ങളുടെ ശ്രദ്ധയും ആകര്‍ഷിച്ചു.
Tuesday, January 17, 2012
മഹാരാജാസ്
എവിടെപ്പോയി ആ സ്വപ്‌നങ്ങള്‍?
നാം തല കുലുക്കിക്കൊണ്ടു പറയുന്നു,
എത്ര വേഗമാണ് എല്ലാം കടന്നുപോകുന്നത്!
വീണ്ടും സ്വയം ചോദിക്കുന്നു
നീ നിന്റ ജീവിതം കൊണ്ടെന്തു ചെയ്തു?
നിന്റ ഏറ്റവും നല്ല വര്‍ഷങ്ങളെ എന്തു ചെയ്തു?
നീ ജീവിച്ചിട്ടുണ്ടോ ഇല്ലയോ?
ദെസ്തയോവ്‌സ്‌കി
മനുഷ്യജീവിതകഥാകാരനായ ദെസ്തയോവ്‌സ്‌കിക്ക് മറുപടിയുണ്ട്. ഞാന്‍ ജീവിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ഞാന്‍ മഹാരാജാസിനൊപ്പം കഴിഞ്ഞു. മഹാരാജാസില്‍ ജീവിതം കഴിഞ്ഞുപോയ ഓരോ മഹാരാജാസുകാരനും ഈ ചോദ്യത്തിനു മറുപടിയുണ്ട്. അല്ലെങ്കില്‍ത്തന്നെ ഈ രാജകീയകലാലയത്തിലെ ജീവിതം കഴിയുന്നില്ലല്ലോ. ഏതുറക്കത്തിലും ഏതു നട്ടുച്ചയിലും ഞങ്ങള്‍ ഉണര്‍വ്വോടെ പറയുന്ന മറുപടിയാണിത്- മഹാരാജാസ് എന്റ ജീവിതത്തെ മാറ്റിയെഴുതി. കൈത്തണ്ടയില്‍ കുത്തിയ പച്ചയാണിത്. രക്തവര്‍ണം കൊണ്ടാണിത് കുറിച്ചിരിക്കുന്നത്. ഇതു മായുന്നതല്ല. മഹാരാജാസ് ഒരു മനസ്സാണ്. ഇവിടെ കടന്നുവന്നരാരും യാത്ര പറഞ്ഞു പിരിയുന്നില്ല. എല്ലാവരേയും ഞങ്ങളൊന്നാണ് എന്നു പറയിപ്പിക്കുന്ന ഒരേ മനസ്സ്, ഒരേ ഹൃദയതാളം. ഞങ്ങളിവിടെ ജീവിച്ചു, ഇപ്പോള്‍ ജീവിച്ചുകൊണ്ടിരി്ക്കുന്നു. നാളെയും ഞങ്ങളിവിടെ ഉണ്ടാകും.
സാധാരണപോലെ ഒരു ദിവസമായിരുന്നു അതുവരെ നമ്മള്‍ക്കന്ന്. ആ ദിവസത്തിന്റ പ്രത്യേകത ഇന്നു തിരിച്ചറിയുന്നു. ആദ്യമായി മഹാരാജാസിലേക്കു കടന്നുവന്ന ദിവസം. ഓര്‍മ്മകളിലെ നരച്ച മഞ്ഞച്ചിത്രങ്ങള്‍ പോലെയല്ല അത്. മിഴിവുറ്റ സ്വര്‍ണകാന്തി ചിതറുന്ന ഒരു ഓര്‍മ്മചിത്രം. അത് ജീവിതാന്ത്യംവരെ സജീവമായി നിലനില്‍്ക്കുന്നു. ആ ദിവസത്തിന്റെ വാര്‍ഷികങ്ങള്‍ ഓരോ ആണ്ടിലും കടന്നുപോകുന്നു. ആഘോഷങ്ങള്‍ കൊണ്ടാടുന്നവരല്ല മഹാരാജാസുകാരാരും തന്നെ. മഹാരാജാസിന്റെ വിജയങ്ങള്‍ മാത്രം നമ്മള്‍ ആഘോഷിച്ചു. ഇവിടെ വേറിട്ടൊരു അസ്തിത്വത്തിന് പ്രസക്തിയില്ലല്ലോ. ഇനിയും വര്‍ഷങ്ങള്‍ വരും. ഓര്‍മ്മപ്പെടുത്തലുകള്‍ വരും. എങ്കിലും ഞാനിവിടെയില്ല എന്നൊരു ഓര്‍മ്മമാത്രമുണ്ടാകില്ല. ഇവിടെത്തന്നെ ജീവിച്ചിരിരിക്കുമ്പോള്‍ ഇവിടെയില്ല എന്നു സങ്കടപ്പെട്ട് ആരും സ്മരണയുടെ മെഴുകുതിരികള്‍ കൊളുത്തി വയ്ക്കാറില്ലല്ലോ.
ഒറ്റയ്ക്ക് കാമ്പസില്‍ കടന്നുചെല്ലുമ്പോള്‍ എന്തൊക്കെയോര്‍മ്മകള്‍ ! കാഴ്ചയില്‍ ആരുമുണ്ടാകില്ല. പക്ഷെ നിറയെ ശബ്ദമാണ്. വരാന്തയിലൂടെ ചുവപ്പുപതാകയേന്തി ഒരു പ്രകടനം കടന്നുപോവുകയാണ്. കൊലുസിട്ട നീണ്ട പാവാടധരിച്ച ഒരു പെണ്‍കുട്ടി നീളന്‍വരാന്തയിലൂടെ ഓടിമറയുന്നു. ഓഡിറ്റോറിയത്തിനു പിന്നില്‍ നാടകകോറസ്സിന്റെ പരിശീലനത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ട്. മലയാളം ഹാളില്‍നിന്നും ചങ്ങമ്പുഴയുടെ ആ പഴയ കവിത ആരോ ഈണത്തില്‍ പാടുന്നുണ്ട്. ഷേക്‌സ്പിയ്ര്‍ ഡ്രാമയിലെ ഏതോ തമാശരംഗം ആടിത്തിമിര്‍ക്കുകയാണ് മെയിന്‍ഹാളില്‍ ഒരദ്ധ്യാപകന്‍. ഒറ്റയ്ക്കുവന്നു നോക്കണം, ഒഴിഞ്ഞ മഹാരാജാസിനെ കാണണം, അപ്പോഴറിയാം ഇവിടെ വലിയ ശബദ്ങ്ങള്‍.. വലിയ ആള്‍ക്കൂട്ടങ്ങള്‍.. ഓരോ നിമിഷവും ഇവിടെ കാലങ്ങള്‍ പുനര്‍ജ്ജനിക്കുകയാണ്.
ഇംഗ്ലീഷിനെയും ഹിസ്റ്ററിയെയും ബന്ധി്പ്പിക്കുന്ന ആ പാലമില്ലേ. ശാസ്ത്രമോ, കണക്കോ, സാഹിത്യമോ, അറബിയോ ആകട്ടെ, ഒരിക്കലെങ്കിലും ഈ പാലമൊന്നുകടന്നുപോയവരാണ് നമ്മളെല്ലാവരും തന്നെ. പാലം കടന്ന് അങ്ങോട്ടുമിങ്ങോട്ടും ഒരുപാടുപേര്‍ സഞ്ചരിച്ചു. അവിടെ നിന്ന് പടിഞ്ഞാറേക്കു നോക്കിയാല്‍ സുഭാഷ്പാര്‍ക്കിനപ്പുറം പണ്ട് കായലും അതിനപ്പുറം കടലും കാണാമായിരുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തിലൂടെ കപ്പലുകള്‍ നീന്തി മറയുന്നത് കാണാമായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടെ നിന്ന് കപ്പല്‍ കണ്ടവരെത്ര. ഇംഗ്ലീഷിനെയും ഹിസ്റ്ററിയെയും ബന്ധിപ്പി്ക്കുന്ന പാലമെന്ന കല്‍പ്പന ചേതോമഹരമാണ്. ചരിത്രം ഇവിടെ ഗൃഹാതുരശോഭയണിയുന്നു. ചരിത്രത്തില്‍ എത്രയെത്ര പാലങ്ങള്‍! യൂറോപ്പിനെയും ഗ്രീസിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലത്തെപ്പറ്റി ഓര്‍മ്മിക്കാം. ഇംഗ്ലീഷ് ക്ലാസിലെ മച്ചിനുമുകളില്‍ ചരിത്രത്തിന്റെ ഒരു ചില്ലോടുണ്ടത്രെ. ജര്‍മ്മനിയിലെ ഏതോ ഒരു പുരാതന ഓട്ടുകമ്പനിയിലെ ചൂളയില്‍ നീറി കടല്‍കടന്ന് മഹാരാജാസിലെത്തിയ ഒരു പഴയ ചില്ലോട്. കാലം അത് ഇപ്പോഴും കാത്തുസൂക്ഷിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളാണ് അവകാശി.. നിങ്ങളാണ് അവകാശി എന്നു പറയുന്നു.
നിന്നെക്കുറിച്ച് ഓര്‍ത്തു കരഞ്ഞ രാവുകളാണ്
നമ്മുടെ പ്രണയത്തിന്റെ അടയാളം..
സസ്യശാസ്ത്രവിഭാഗത്തിന്റെ മച്ചുവരാന്തയിലേക്ക് കയറാന്‍ ഭൂമിയില്‍ നിന്നും മുളച്ചുപൊന്തിയ പിരിയന്‍ ഗോവണി. അത് ഒരു മുല്ലവള്ളി പോലെ തളിര്‍ക്കുന്നു പൂക്കുന്നു പു്ഷ്പിക്കുന്നു. പിരിയന്‍ ഗോവണിക്കുചുറ്റും പ്രണയത്തിന്റെ വെള്ളിവെളിച്ചമാണ്. ഇവിടേക്ക് തീര്‍ത്ഥാടനം നടത്താത്ത, ഗോവണി കയറാത്ത പ്രണയിനികള്‍ കാണില്ല. പിരിയന്‍ ഗോവണിക്കു താഴെ ഭൂമിയുടെ ഉന്മാദഗന്ധമാണ്. അവിടെ മു്ല്ലപ്പന്തല്‍ തണല്‍ വിരിച്ചിരുന്നു. ഇവിടെ പൂക്കള്‍ കൊഴിയുന്നില്ല. എവിടെയും വെളുത്ത സുഗന്ധം പരത്തുന്ന പൂക്കള്‍ മാത്രം. മഹാരാജാസില്‍ എവിടെ പ്രണയമുണ്ടെന്നു നമുക്കറിയാം. എന്നിലും നിന്നിലും എല്ലാം.നോക്കുന്നിടത്തെല്ലാം സ്‌നേഹത്തിന്റെ സുഗന്ധം പരത്തുന്ന വെളുത്ത പൂക്കള്‍ മാത്രം. ഒരു പൂവും ഇതുവരെയും വാടിയിട്ടില്ല. ഒരു പൂവും ഞാനിനി മണം പടര്‍ത്തുന്നില്ല എന്നു പറഞ്ഞിട്ടില്ല. പ്രണയം മരിക്കുന്നില്ല എന്നതിനിന് പുഷ്പങ്ങളുടെ സത്യവാങ്മൂലം മാത്രം മതിയല്ലോ
എല്ലാ സമരങ്ങളും സമരമരത്തിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ചു. എല്ലാ പ്രണയവും ഒരിക്കലെങ്കിലും സമരമരത്തിന്റെ ചുവട്ടില്‍ സന്ധിച്ചു. പ്രണയവും സമരവും ഒരേ തീഷ്ണതയോടെ ഇവിടെ പൂത്തുലഞ്ഞു. സമരമരത്തിന് എന്തൊക്കെ കഥകള്‍ പറയാന്‍ ഉണ്ടാകും. സമരമരത്തിന്റെ ചരിത്രം എന്നാരംഭിക്കുന്നു. അത് മഹാരാജാസിന്റെ ചരിത്രത്തോടൊപ്പം തന്നെ ആരംഭിക്കട്ടെ എന്നാഗ്രഹിക്കാനാണ് എല്ലാവര്‍ക്കുമിഷ്ടം. സ്വാതന്ത്ര്യസമരവേളയില്‍ ദേശീയനേതാ്ക്കളെ തുറങ്കിലടച്ചതില്‍ പ്രതിഷേധിച്ച് മഹാരാജാസിലെ ധീരരായ വിദ്യാര്‍ത്ഥികള്‍ ദേശീയപതാക നാട്ടിയപ്പോള്‍ അതിനു സാക്ഷിയായി സമരമരമുണ്ടായിരുന്നുവോ? കാറ്റില്‍ ഇളകിയാടുന്ന ഈ ഇലകള്‍ക്ക് ഒട്ടേറ കഥകള്‍ പറയുവാനുണ്ടാകും. കാലം അതിന്റെ സഞ്ചാരപഥത്തിലൂടെ അതിദ്രുതം സഞ്ചരിച്ച് ഈ നിമിഷത്തിലെത്തിനില്‍ക്കുമ്പോഴും സമരമര്ച്ചുവട്ടില്‍ ഒട്ടേറ പേര്‍ കാത്തുനില്‍ക്കുന്നുണ്ടാകണം. അവര്‍ പറയുന്നുണ്ടാവണം
കാലം സാക്ഷി ചരിത്രം സാക്ഷി
സമരമരത്തിന്‍ ചില്ലകള്‍ സാക്ഷി..
അതെ എവിടെ നിന്നും തിരസ്‌കരിക്കപ്പെടുന്ന ഒരുവന് സമരമരത്തിന്റെ ചുവട് അഭയം നല്‍കുന്നു.
എത്രയോ നിലാവുള്ള രാത്രികളില്‍ മഹാരാജാസിന്റെ നടുമുറ്റത്തേക്കു കടന്നുവന്നിരിക്കുന്നു. കാമ്പസിനുകൂട്ടായി സെന്റര്‍ സര്‍ക്കിളിനു കുളത്തിനു നടുവില്‍ ഒരു മാലാഖ ഉറങ്ങാതെ കാത്തിരിക്കുന്നു. മഹാരാജാസിനൊപ്പം മഞ്ഞിലും മഴയിലും ചൂടിലും വെയിലിലും അത് ഉണര്‍ന്നിരിക്കുന്നു. അധ്യയനം അവസാനിച്ചിട്ടും സ്വര്‍്ഗത്തിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒരു മാലാഖക്കുഞ്ഞ്. സിമന്റുകുളത്തിനു നടുവില്‍ അതിന് അഭയവും ഉയിരും നല്‍കിയിരിക്കുന്നു ഓരോ മഹാരാജാസുകാരനും. കാലമെത്രയോ കടന്നുപോയിരിക്കുന്നു, വിണ്ണില്‍നിന്നും ആരുമെത്തിയില്ല, മഹാരാജാസുകാരന്റെ ഹൃദയത്തില്‍നിന്നും പറിച്ചറിയാന്‍, പിരിഞ്ഞുപോകാന്‍ ഇതിനാവില്ല.
മഹാരാജാസിന്റെ മണ്ണും ആകാശവും വേറിട്ട ഭൂമികയാണ്. വിക്ഷുബ്ദകാലത്തിന്റെ മായാത്ത മുദ്രകള്‍ പേറി അതു നിലകൊള്ളുന്നു. ജീവിക്കുന്ന ചരിത്രം ഈ നടവഴികളിലും തണല്‍ചുവടുകളിലും വിശ്രമിക്കുന്നു. നമുക്കൊരിക്കലും ഇവിടെ നിന്നും യാത്ര പറയാനാവില്ല. വഴി തെറ്റി വന്നരാരെയും നമ്മളിവിടെ കാണുന്നില്ല. തുറക്കപ്പെടുവാനായി നമുക്കുമുന്നില്‍ ഇനി വാതായനങ്ങളുമില്ല. പ്രിയപ്പെട്ട മഹാരാജാസ്, നിന്റെ ഹൃദയപാളികളില്‍ ദിവസങ്ങളുടെ ചിത്രങ്ങള്‍ക്ക് ഓര്‍മ്മയുടെ കലുഷവിരലുകളാല്‍ ഞാനേതു വര്‍ണം നിറയ്ക്കും?
കോടതി മുന്നറിയിപ്പ്
ദുരന്തങ്ങള്‍ ആവര്‍ത്തിച്ചാലും പാഠങ്ങള്‍ പഠിക്കുകയില്ലെന്ന ദു:സ്ഥിതി കേരളത്തിന് ശാപമാവുകയാണോ? സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചുകൊണ്ടു സഞ്ചരിക്കുന്ന വാഹനങ്ങള്‍ അടിക്കടി അപകടങ്ങള്‍ക്കിരയാവുകയും കുട്ടികള്‍ മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും ഉത്തരവാദപ്പെട്ടവര്‍ കാണിക്കുന്ന നിസംഗത അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കുട്ടികളുടെ ജീവനെച്ചൊല്ലിയുള്ള ആശങ്ക ഭീതിയ്ക്കു വഴി മാറിയതോടെ സ്വയം കേസെടുക്കാന്‍ നിര്‍ബന്ധിതമായത് അത്യുന്നത നീതിന്യായപീഠമായ കേരള ഹൈക്കോടതി തന്നെ. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാക്കിയാണ് പ്രശ്‌നത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. സമീപകാലത്ത് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അപകടങ്ങളില്‍പെട്ട് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യങ്ങള്‍ ഭീതിയോടെയാണ് കാണുന്നതെന്ന് കോടതി നിരീക്ഷിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും കോടതി സംശയം പുലര്‍ത്തുന്നു. വേണ്ടത്ര പരിശോധനകളോ കുറ്റക്കാര്‍ക്കെതിരെ നടപടികളോ ഇല്ല. പോലീസും നിഷ്‌ക്രിയരാണ്. പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളാണ് പലയിടത്തും സ്‌കൂള്‍ ബസ്സുകളായി ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പല സ്‌കൂള്‍ മാനേജുമെന്റുകളും കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍ ശ്രദ്ധയില്ലാതെയാണ് വാഹനം കൈകാര്യം ചെയ്യുന്നത്. റോഡുകളുടെ മോശം അവസ്ഥയും അപകടങ്ങള്‍ക്കു വഴി വെയ്ക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ടെമ്പോവാനുകളിലും കോഴിക്കോടും ഇടുക്കിയിലും ജീപ്പുകളിലും കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നുണ്ട്. ആലപ്പുഴയിലും കൊല്ലത്തും ബോട്ടുകളിലും വള്ളങ്ങളിലും കുട്ടികളെ കൊണ്ടുപോകുന്ന പതിവുണ്ട്. വേണ്ടത്ര സുരക്ഷാമുന്‍കരുതലുകള്‍ കൂടാതെയാണ് ഇത്തരം യാത്രകളെന്നും കോടതി മുന്നറിയിപ്പുനല്‍കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവനെച്ചൊല്ലി കോടതി പുലര്‍ത്തുന്ന ആശങ്കയെങ്കിലും സര്‍ക്കാരിനും മോട്ടോര്‍വാഹനവകുപ്പിനുമൊക്കെ ഉണ്ടാകേണ്ടിയിരിക്കുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിച്ചതിനുശേഷം മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ എന്തുമിടുക്ക്?
രണ്ടുപുസ്തകം രണ്ടെഴുത്തുകാര്‍
രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റ് ഇല്ലാത്തതിനാല്‍ തങ്ങളുടെ പ്രൊഫൈല്‍ പേജുകളുടെ തിളക്കം കൂട്ടുന്നതിനായി ലോക്കല്‍- മണ്ഡലം കമ്മിറ്റികളില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴേതന്നെ എഴുത്തിലേക്കു തിരിയുന്നവരാണ് ഭൂരിഭാഗം പേരും. കേരളരാഷ്ട്രീയചരിത്രവും പാര്‍ട്ടികളുടെയും സഖ്യങ്ങളുടെയുമൊക്കെ ചരിത്രസത്യങ്ങള്‍ പ്രൗഡിയില്‍ അനാവരണം ചെയ്യുന്നതായിരുന്നു പഴയകാലനേതാക്കളുടെ ഗ്രന്ഥങ്ങളെങ്കില്‍ ഇന്നത്തെ പുസ്തകങ്ങളത്രയും തങ്ങളുടെ തന്നെ മേനിപറച്ചിലും എതിര്‍പക്ഷക്കാരന്റെ തേജോവധവും മാത്രം ലക്ഷ്യമാക്കി പ്രസിദ്ധപ്പെടുത്തുന്നതാണെന്നു പറയേണ്ടിയിരിക്കുന്നു. സിപിഎം ഔദ്യോഗിക ചേരിയില്‍ നിന്നും അകന്നുവെന്ന് വിലയിരുത്തപ്പെട്ട ഡോ. തോമസ് ഐസക് എഴുതിയ ഇനിയെന്തു ലാവ്‌ലിന്‍, സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ എ.പി അബ്ദുള്ളക്കുട്ടിയുടെ ചിന്തയില്‍ നിന്നും വീക്ഷണത്തിലേക്ക് എന്നീ പുസ്തകങ്ങളാണ് സമീപകാലത്ത് ഏറെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ സാമ്പത്തിക അഴിമതി നടത്തിയതിനെ തെളിവില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഐസക് യുദ്ധകാലാടിസ്ഥാനത്തില്‍ ലാവ്‌ലിന്‍ പുസ്തകം പൂര്‍ത്തിയാക്കിയതെന്നു പറയപ്പെടുന്നു. പക്ഷെ മാധ്യമങ്ങളും ജനങ്ങളും മറന്ന ലാവ്‌ലിന്‍ സംഭവം വീണ്ടും ജനശ്രദ്ധയില്‍ വന്നതിന് ഐസകിന്റെ പുസ്തകം കാരണമായെന്ന് ആലപ്പുഴയില്‍ സുധാകരപക്ഷം ആരോപിക്കുന്നു. ലാവ്‌ലിന്‍ ചൂടോടെതന്നെ ജനശ്രദ്ധയില്‍ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിച്ച വിഎസ് അച്യുതാനന്ദനെ പ്രത്യക്ഷമായോ പരോക്ഷമായോ വിമര്‍ശിക്കുന്ന ഭാഗങ്ങളൊന്നും ഐസക്കിന്റെ പുസ്തകത്തിലില്ല എന്നതാണ് ഇതിനു പിന്നിലെ യഥാര്‍്തഥ രാഷ്ടീയവും. നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിന്റെ പല പതിപ്പുകള്‍ ഇതിനകം പുറത്തിറങ്ങിയ ശേഷമാണ് പുതിയൊരു പുസ്തകമെന്ന ആശയത്തിലേക്ക് അബ്ദുള്ളക്കുട്ടി നീങ്ങിയത്. ഖദറിട്ടാല്‍ വികസനരാഷ്ട്രീയം പറയണമെന്ന പല്ലവി അദ്ദേഹം പുതിയ പുസ്തകത്തിലും ആവര്‍ത്തിക്കുന്നു. വികസനം കഴിഞ്ഞാല്‍ സിപിഎം നേതാക്കളോടുള്ള വിരോധമാണ് അബ്ദുള്ളക്കുട്ടിക്കു പ്രിയപ്പെട്ട വിഷയം. ടി ഗോവിന്ദന്‍, ടി.വി രാജേഷ്, എം.വി ജയരാജന്‍ എന്നിവര്‍ക്കെതിരെ പ്രത്യക്ഷനിലപാടുകളുമായി പുസ്തകത്തിലൂടെ അദ്ദേഹം രംഗത്തുവരുന്നു. പാതയോര പൊതുയോഗനിരോധനത്തിനെതിരെ പ്രസംഗിക്കുന്ന ജയരാജന്‍ കമ്യൂണിസ്റ്റുചൈനയില്‍ പാതയോരം പോയിട്ട് മൈതാനത്തുപോലും പൊതുയോഗം നടത്താന്‍ അവകാശം നിഷേധിക്കുന്ന പാര്‍ട്ടിനിലപാടിനെ എങ്ങനെ കാണുന്നുവെന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി വന്‍കിടപദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും വ്യവസായികളില്‍നിന്ന് സെസ്് പിരിച്ച് ഇതിന്റെ നിര്‍വ്വഹണം മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം നിര്‍്‌ദ്ദേശിക്കുകൂടി ചെയ്യുന്നു. വ്യവസ്ഥിതി മാറാന്‍ മനസ്ഥിതി മാറണമെന്ന് ഉപദേശിക്കുക കൂടി ചെയ്യുന്നു അദ്ദേഹം. തന്റെ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങാന്‍ സിപിഎം സഹയാത്രികനായ എം.മുകുന്ദനെ ക്ഷണിച്ചതുവഴി തന്റെ മാറിയ വിശാലമനസ്ഥിതി അദ്ദേഹം അനായാസം തെളിയിച്ചിരിക്കുന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു.
Thursday, January 5, 2012
പ്രസംഗവും എഴുത്തും
ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയും അതിന്റെ സൂചകങ്ങള്‍ രചനയില്‍ പോറിയിടുകയും ചെയ്യുകയാണോ ഒരെഴുത്തുകാരന്റെ ധാര്‍മ്മികമായ ബാദ്ധ്യത? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എംടി വാസുദേവന്‍ നായരെപ്പോലുള്ള എഴുത്തുകാര്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്നതുതന്നെയാണ് മലയാളഭാഷയുടെ ഭാഗ്യം. സംസ്ഥാനസര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണവും സമൂഹത്തില്‍ എഴുത്തുകാരന്റെ ആവശ്യമെന്ത് എന്നതിനെ ചൊല്ലിയായിരുന്നു. സമൂഹം എന്തു ചിന്തിക്കുന്നു എന്നറിയുവാന്‍ എഴുത്തുകാരന്റെ ഉള്ളിലേക്കു നോക്കിയാല്‍ മതിയായിരുന്ന കാലം അസ്തമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ന് തന്റെ വീട്, ഗ്രാമം, നാട് എന്തു ചിന്തിക്കുന്നു എന്നറിയാന്‍ എഴുത്തുകാരനു സാധിക്കാത്ത അവസ്ഥയാണ്. ജീവിതം അത്രമാത്രം സങ്കീര്‍ണ്ണമായിരിക്കുന്നു. എഴുത്തിന്റെ ആരംഭകാലത്ത് വരുമാനവും ഖ്യാതിയും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടിക്കാലത്തു ദൂരെ നിന്നു കാണുന്ന പുഴയെ നോക്കി പുതിയ വാക്കുകളും വാക്യങ്ങളും സൃഷ്ടിച്ചു. ചിലതു പറയണമെന്നു തോന്നി. ക്രമേണ അച്ചടിച്ചു. ഇതു കണ്ട ലോകം തന്നോടു ചോദിച്ചത് ഇനി എന്തു പറയാനെന്തുണ്ട് എന്നാണ്. ചരിത്രം രേഖപ്പെടുത്താത്ത കാര്യങ്ങളൊക്കെ ഭാവനയില്‍ വിരിയിച്ചെടുത്തു. തന്റെ ഗ്രാമ്യസംസ്‌കാരവുമായി ഏറ്റവുമധികം ബന്ധപ്പെട്ടതാണ് എഴുത്തച്ഛന്‍ പുരസ്‌കാരമെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു. ചില തണലുകളും അനുഗ്രഹങ്ങളും പുരസ്‌കാരങ്ങളും എഴുത്തുകാരനെ മുന്നോട്ടുനയിക്കുന്ന ശക്തിയാണ്. അനേകം കയ്പ്പുകള്‍ക്കിടയില്‍ ഈ പുരസ്‌കാരം താങ്ങാണെന്നും എംടി പറയുന്നു. തണലുകളും അനുഗ്രഹങ്ങളും എന്ന് എംടി പറയുമ്പോള്‍ ഇന്നത്തെ എഴുത്തുകാര്‍ അര്‍ത്ഥമാക്കേണ്ടതെന്താണ് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. എഴുത്തുകാരന് ആരുടെയെങ്കിലും തണലുപറ്റാതെ സ്വന്തമായി ഒരസ്ഥിത്വം അവകാശപ്പെടാനാകില്ലേ?
Wednesday, January 4, 2012
തിയറ്ററുകള്‍ ഐ.സി.യുവില്‍
മൂത്രവും മലവും കെട്ടിക്കിടക്കുന്ന ബാത്ത്‌റൂം.. പൊട്ടിപ്പൊളിഞ്ഞ സീറ്റുകള്‍.. എലികളും കൂറകളും വിഹരിക്കുന്ന നിലം...സീറ്റുകള്‍ക്കടിയില്‍ പ്ലാസ്റ്റിക്കും കുപ്പികളും പേപ്പറുമുള്‍പ്പെടെയുള്ള മാലിന്യക്കൂമ്പാരം.. പ്രദര്‍ശനത്തിനിടയില്‍ നിലത്തു തുപ്പുന്നവും ഇരുട്ടില്‍ തിയറ്ററിന്റെ മൂലയില്‍ മൂത്രമൊഴിക്കുന്നവരും..!! കേരളത്തിലെ ഭൂരിഭാഗം സിനിമാ തിയറ്ററുകളിലെയും അവസ്ഥ ഇതുതന്നെയാണെന്ന് അക്കമിട്ടു വ്യക്തമാക്കുകയാണ് തിയറ്റര്‍ ക്ലാസിഫിക്കേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ പുതുപുത്തന്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന ഭൂരിഭാഗം തിയറ്ററുകളുടെയും അവസ്ഥ ഇതാണെന്ന് സമിതി തന്നെ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മലയാളിയുടെ കാഴ്ച സംസ്‌കാരത്തിനുമേല്‍ വന്നുപതിച്ച വമ്പന്‍ ബോക്‌സോഫീസ് വീഴ്ച എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടിവരും. റിലീസിംഗ് കേന്ദ്രങ്ങളായ പല തിയറ്ററുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലത്രെ. ടോയ്‌ലറ്റുകളില്‍ ആവശ്യത്തിന് വെള്ളമോ പെപ്പുകള്‍ കാലഹരണപ്പെട്ടതോ ആയിരിക്കും. വന്‍തുക സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്ന തിയറ്ററുകള്‍പോലും ശുചീകരണത്തിന് പ്രാധാന്യം നല്‍കുന്നില്ല. സമിതി ഇക്കാര്യങ്ങളെല്ലാം ക്യാമറിയില്‍ ചിത്രീകരിച്ച് സിഡിയാക്കി സര്‍ക്കാരിനു കൈമാറുകയും ചെയ്തതോടെ തിയറ്ററുകാര്‍ക്കും പറഞ്ഞുനില്‍ക്കാന്‍ ഇടമില്ലാതായിരിക്കുകയാണ്. മൂന്നു മേഖകളിലായി നാനൂറോളം തിയറ്ററുകള്‍ പരിശോധിച്ച സമിതിക്ക് മികച്ച നിലവാരമുള്ള 15 തിയറ്ററുകള്‍ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ ! (മാര്‍ക്ക് 80 മുതല്‍ 85 വരെ) ഇവയ്ക്ക് പ്ലാറ്റിനം റേറ്റിംഗ് നല്‍കും. പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച തിയറ്ററുകള്‍ക്ക് തങ്ങളുടെ പേരിനൊപ്പവും പരസ്യങ്ങളിലും പ്ലാറ്റിനം തിയറ്റര്‍ എന്നുപയോഗിക്കാം. അതേ സമയം ഗ്രാമീണമേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കിയ 56 തിയറ്ററുകളില്‍ റിലീസിംഗ് സെന്ററുകളാക്കാമെന്നും നഗരങ്ങളിലെ മോശം തിയറ്ററുകളെ റിലീസിംഗില്‍ നിന്നും ഒഴിവാക്കാമെന്ന് സമിതി ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതോടെ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലേയും വടക്കന്‍ കേരളത്തിലെ ചില തിയറ്ററുകളും റിലീസിംഗില്‍ നിന്നും ഒളിവാകും. ഗ്രേഡിംങില്‍ ഏറ്റവുമധികം മാര്‍ക്കുനേടിയത് കോട്ടയത്തെ ആനന്ദ് ആണ്. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാറ്റിനത്തിനു താഴെ ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ്, സില്‍വര്‍ എന്നീ ഗ്രേഡുകളുമുണ്ടായിരുന്നു. അതേ സമയം തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ സമിതിയുമായി സഹകരിക്കാത്ത തിയറ്റേറുകള്‍ പൂട്ടാന്‍ നടപടിയെക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറയുന്നു. മലയാളസിനിമയെ ഇന്നുകാണുന്ന ഏറ്റവും മോശപ്പെട്ട നിലയില്‍ എത്തിച്ചത് ചില സംഘടനകളാണെന്നും വ്യക്തിതാല്‍പര്യത്തിനായി സംഘടനകളെ ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം പറയുന്നു. “സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ റിലീസിംഗ് നടത്തും. സഹകരിക്കാതെ തടസ്സം നിന്ന തിയറ്ററുകളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കും.” സഹകരിക്കാത്ത തിയറ്ററുകള്‍ക്ക് ആറുമാസത്തെ സമയം കൂടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. “കെല്‍ട്രോണിന്റെ സഹായത്തോടെ മാര്‍ച്ചില്‍ തിയറ്ററുകളില്‍ ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കും. ഇതോടൊപ്പം ടിക്കറ്റ് നിരക്കില്‍നിന്നും ക്ഷേമനിധിക്കുള്ള മൂന്നുരൂപയും സര്‍വ്വീസ് ചാര്‍ജും ഈടാക്കും. മെഷീന്‍ പരിപാലിക്കുന്നതിന് ഓരോ ടിക്കറ്റില്‍നിന്നും 25 പൈസ ഈടാക്കും. ആയിരം രൂപ നല്‍കി സിനിമാ കാര്‍ഡ് എടുക്കുന്ന വ്യക്തിക്ക് ഏതു തിയറ്ററിലും കയറി സിനിമ കാണാന്‍ കഴിയുന്ന പദ്ധതിയും കൊണ്ടുവരുമെന്ന് ഗണേഷ്‌കുമാര്‍ പറയുന്നു. വ്യാപാരകേന്ദ്രങ്ങളില്‍ ടച്ച് സ്‌ക്രീന്‍ കിയോക്‌സുകള്‍ സ്ഥാപിക്കാനും ക്രെഡിറ്റുകാര്‍ഡുപയോഗിച്ച് ടിക്കറ്റു ബുക്കുചെയ്യാനുള്ള സംവിധാനവും കൊണ്ടുവരും.
ഭൂരിഭാഗം തിയറ്ററുകളിലും നികുതിവെട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയ സമിതി കാണികളുടെ എണ്ണത്തിലും വിനോദനികുതിയുടെ കാര്യത്തിലുമുള്ള കണക്കുകളില്‍ പൊരുത്തമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യവകുപ്പിന്റെ പരിശോധന ആഴ്ചയില്‍ ഒരിക്കലെങ്കിലും തിയറ്ററുകളില്‍ വേണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. തിയറ്ററുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നടപടിയെടുക്കുന്ന സര്‍ക്കാരിന്റെ പങ്കിന്റെ ശ്ലാഘിച്ചേ മതിയാകൂ. മലയാള സിനിമയുടെ ആരോഗ്യംകൂടി മെച്ചമാക്കാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകുമെന്ന് ആശിക്കാം.